Proverbs 19

1വികടാധരം ഉള്ള മൂഢനെക്കാൾ

പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
2പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല;
തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു.

3മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു;

അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
4സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു;
എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു.

5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;

ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
6പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു;
ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.

7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു;

അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും?
അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു.
8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.

9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല;

ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും.
10സുഖജീവിതം ഭോഷന് യോഗ്യമല്ല;
പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും?

11വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു;

ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം.
12രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം;
അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.

13മൂഢനായ മകൻ അപ്പന് നിർഭാഗ്യം;

ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ.
14ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം;
ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.

15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;

അലസചിത്തൻ പട്ടിണികിടക്കും.
16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.

17എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു;

അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
18പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക;
എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.

19മുൻകോപി പിഴ കൊടുക്കേണ്ടിവരും;

നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
20പില്ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന്
ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക.

21മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;

യഹോവയുടെ ആലോചനയോ നിലനില്ക്കും.
22ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ് ;
ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.

23യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു;

അതുള്ളവൻ തൃപ്തനായി വസിക്കും;
അനർത്ഥം അവന് നേരിടുകയില്ല.
24മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു;
വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല.

25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;

ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.

26അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ

ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
27മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന്
അകന്നുപോകും.

28അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു;

ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
പരിഹാസികൾക്കായി ശിക്ഷാവിധിയും
മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു.
29

Copyright information for MalULB